കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുടർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഷഹബാസ് മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരിലാണ് സഹപാഠികൾ ഷഹബാസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്.
