സുൽത്താൻ ബത്തേരി: ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) ആണ് പ്രതി. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ആണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2022 ജൂൺ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 70 വയസുണ്ടായിരുന്ന ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ ഗോപി ഭാര്യ ചിക്കിയെ തലയിലും, പുറത്തും കൈകാലുകളിലും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസിന്‍റെ തുടരന്വേഷണത്തിലാണ് ചക്കിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ ആയിരുന്ന കെ. പി ബെന്നിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

