തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു. മാനസികാരോഗ്യം തകരാറിലെന്ന് ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ പ്രതി പല തവണയാണ് ശ്രമങ്ങൾ നടത്തിയത്. എന്നാൽ സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ.
ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്. ഇതോടെ മാനസിക പ്രശ്നത്തിന്റെ പേരിൽ കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപിന് കഴിയില്ലെന്നാണ് പൊലീസുകാർ പറയുന്നത്.
ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീൽ നൽകി ഉത്തരവു പിൻവലിപ്പിക്കാനുള്ള നീക്കം സന്ദീപ് ജയിലിൽ ഇരുന്നും തുടരുകയാണ്. ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണു സന്ദീപിനു ഒപ്പം പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തിൽ കഴിയുന്നത്. മറ്റു പ്രതികൾ ഇവരെ ആക്രമിച്ചേക്കാൻ സാധ്യത ഉള്ളതിനാലാണു പ്രത്യേക നിരീക്ഷണം.

