ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ നീലച്ചിത്ര നിര്‍മാണ റാക്കറ്റ്. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്ന ദമ്പതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ വിനിമയ ചട്ടം(ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ ദമ്പതിമാരുടെ നോയിഡയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ആരെയും ഞെട്ടിക്കുന്നകാര്യങ്ങളാണ് ഈ റെയ്ഡില്‍ കണ്ടെത്തിയത്.
നോയിഡ സ്വദേശികളായ ഉജ്ജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ് സ്വന്തം കമ്പനി സ്ഥാപിച്ച് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്ന് വന്‍തോതില്‍ പണം കൈപ്പറ്റിയിരുന്നു. ഏകദേശം 15.66 കോടി രൂപയോളം ദമ്പതിമാര്‍ക്ക് വിദേശത്തുനിന്ന് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിരുന്നതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
‘സബ്ഡിജി വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ദമ്പതിമാര്‍ സ്ഥാപനം ആരംഭിച്ചിരുന്നത്. ദമ്പതിമാര്‍ തന്നെയായിരുന്നു കമ്പനിയുടെ ഡയറക്ടര്‍മാര്‍. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടെക്‌നിയസ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് വേണ്ടിയാണ് ദമ്പതിമാര്‍ നീലച്ചിത്ര ഉള്ളടക്കങ്ങള്‍ നിര്‍മിച്ചുനല്‍കിയിരുന്നത്. പ്രശസ്തമായ പല അശ്ലീല വെബ്‌സൈറ്റുകളുടെയും ഉടമകളാണ് ടെക്‌നിയസ് ലിമിറ്റഡ്. അധികൃതരെ തെറ്റിദ്ധരിപ്പിക്കാനായി പരസ്യം, മാര്‍ക്കറ്റ് റിസര്‍ച്ച് തുടങ്ങിയവയ്ക്കുള്ള വേതനമെന്നരീതിയിലാണ് ദമ്പതിമാര്‍ വിദേശകമ്പനിയില്‍നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ക്രിപ്‌റ്റോകറന്‍സിയായാണ് ദമ്പതിമാര്‍ പണം വാങ്ങിയിരുന്നത്. ഇവരുടെ നെതര്‍ലന്‍ഡ്‌സിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം ടെക്‌നിയസ് ലിമിറ്റഡില്‍നിന്ന് ഏഴുകോടി രൂപ വന്നിരുന്നു. ഈ പണം പിന്നീട് ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അഞ്ചുവര്‍ഷമായി നീലച്ചിത്ര നിര്‍മാണ റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഉജ്ജ്വല്‍ കിഷോറും ഭാര്യ നീലു ശ്രീവാസ്തവയും. ഇന്ത്യയില്‍ സ്വന്തം സ്ഥാപനം ആരംഭിക്കുന്നതിനുമുമ്പ് റഷ്യ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിന്നീട് ഇന്ത്യയിലെത്തി നോയിഡയില്‍ കമ്പനി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി.
ആയിരക്കണക്കിന് യുവതികളെയാണ് അശ്ലീലവീഡിയോകള്‍ നിര്‍മിക്കാനായി ദമ്പതിമാര്‍ റിക്രൂട്ട് ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയായിരുന്നു റിക്രൂട്ട്‌മെന്റ്. ഉയര്‍ന്ന വേതനവും ഇവര്‍ക്ക് വാഗ്ദാനംചെയ്തിരുന്നു. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ നിരവധി യുവതികളാണ് ദമ്പതിമാരുടെ പരസ്യം കണ്ട് കെണിയില്‍വീണത്.
ഓഡിഷനെന്ന പേരില്‍ ദമ്പതിമാരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതികളുടെ അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്. ഒരുലക്ഷം രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ പ്രതിമാസം വേതനവും വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, വിദേശകമ്പനിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും ദമ്പതിമാര്‍ തന്നെയാണ് കൈക്കലാക്കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാക്കി 25 ശതമാനം മാത്രമാണ് മോഡലുകളായ യുവതികള്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പണം നല്‍കുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതുപ്രകാരം പകുതി മുഖം കാണിച്ചും മുഖം മുഴുവനായി കാണിച്ചും പൂര്‍ണനഗ്നത കാണിച്ചും വിവിധ വിഭാഗങ്ങളിലായാണ് യുവതികള്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത്തരം സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം പണം നല്‍കി ടോക്കണുകള്‍ സ്വന്തമാക്കും. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദമ്പതിമാരുടെ നോയിഡയിലെ വീട്ടില്‍ നീലച്ചിത്ര നിര്‍മാണത്തിനുള്ള അത്യാധുനിക സ്റ്റുഡിയോ സൗകര്യങ്ങളാണ് കണ്ടെത്തിയത്. വെബ്ക്യാം സ്റ്റുഡിയോയും ഓണ്‍ലിഫാന്‍സ് അടക്കമുള്ള വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി നിര്‍മിച്ച അശ്ലീലവീഡിയോകളും ഇവിടെനിന്ന് കണ്ടെത്തി. ഇഡി റെയ്ഡിനെത്തിയപ്പോള്‍ മൂന്ന് യുവതികളും വീട്ടിലുണ്ടായിരുന്നു.
