കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ആഘോഷമാക്കിയ വാർത്തയായിരുന്നു യുവാവ് തന്റെ ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തത്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബബ്‍ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ കാമുകന് ആചാരപ്രകാരം തന്നെ വിവാഹം ചെയ്ത് നൽകിയത്. ഇപ്പോഴിതാ, അതിന്റെ കാരണവും ബബ്‍ലു തന്നെ വെളിപ്പെടുത്തുകയാണ്. ഭാര്യയുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹമില്ലാത്തതിനാലാണത്രെ കാമുകന് വിവാഹം ചെയ്ത് നൽകിയത് എന്നാണ് യുവാവ് പറയുന്നത്.
തന്റെ ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് ഭാര്യയെ അവളുടെ കാമുകന് നൽകിയതെന്നാണ് യുവാവ് പറയുന്നത്. ഇതുവഴി തന്റെ ജീവനെതിരെയുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്ന കാഴ്ചയാണ് അടുത്തിടെയായി നമ്മൾ കാണുന്നത്. മീററ്റിലും ഔരിയയിലും സംഭവിച്ചത് അറിഞ്ഞ ശേഷമാണ് എന്റെ ഭാര്യയെ അവളുടെ കാമുകന് വിവാഹം ചെയ്തുനൽകാൻ തീരുമാനിച്ചത്. അവർ സമാധാനമായി ജീവിക്കട്ടെ.’ -യുവാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
അടുത്തിടെയാണ് മീററ്റിൽ നേവി ഓഫീസറായ ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് നിറയ്ക്കുകയാണ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇരുവരും ഇപ്പോൾ പൊലീസിന്റെ പിടിയിലാണ്. ഔരിയയിൽ 22-കാരിയായ പ്രഗതി യാദവും കാമുകനും ചേർന്നാണ് ഭർത്താവ് ദിലീപിനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ ഏർപ്പെടുത്തിയത്. പ്രഗതിയും ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്. വീട്ടുകാർ നിർബന്ധിച്ചാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം നടത്തിയത്. വയലിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ദിലീപ് പിന്നീട് മരിക്കുകയായിരുന്നു. പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കതർ ജോട്ട് ഗ്രാമവാസിയാണ് ബബ്‍ലു. 2017ലാണ് യുവാവ് ഗോരഖ്പൂർ സ്വദേശിനിയായ രാധികയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് ആര്യൻ (7), ശിവാനി (2) എന്നീ രണ്ട് കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്‍ലു പലപ്പോഴും ദൂരസ്ഥലങ്ങളിൽ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.
ബബ്‍ലു ഇതേക്കുറിച്ചറിഞ്ഞതോടെ അസാധാരണമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉടൻ തന്നെ രാധികയെയും കൂട്ടി ധനഘ്ത തഹസിൽദാരുടെ അടുത്തേക്ക് പോയി സത്യവാങ്മൂലം തയ്യാറാക്കി. തുടർന്ന് ദാനീനാഥ് ശിവക്ഷേത്രത്തിൽ കാമുകൻ വികാസിനെയും വിളിച്ചുവരുത്തി നാട്ടുകാരുടെ സാന്നിധ്യത്തിൽ ചടങ്ങുകളോടെ വിവാഹം നടത്തി. ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ‘രണ്ട് മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം, നിങ്ങൾ പോയി സന്തോഷത്തോടെ ജീവിച്ചു കൊള്ളൂ’ എന്ന് ബബ്‍ലു ഈ സമയം ഭാര്യയോട് പറയുന്നുമുണ്ട്.
ചടങ്ങിനിടെ, തന്റെ നെറ്റിയിൽ വികാസ് സിന്ദൂരം ചാർത്തിയപ്പോൾ രാധിക കരഞ്ഞു. ഈ സമയത്ത് എന്തിനാണ് കരയുന്നതെന്നും നിങ്ങൾ വിവാഹിതരായതല്ലേ സന്തോഷിക്കൂ എന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവരുന്നത്.
