ലണ്ടൻ: ഡോളി എന്ന ചെമ്മരിയാടിന്റെ സൃഷ്ടിയിൽ നിർണായക പങ്കുവഹിച്ച ഇയാൻ വിൽമുട്ട്(79) അന്തരിച്ചു. 1996 ൽ ആയിരുന്നു ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്കു ജന്മം നൽകിയത്.ഭൂമിയിലേക്ക് ജനിച്ചുവീണ ചെമ്മരിയാട്ടിൻകുട്ടിയെ അവർ L6443 എന്ന് നാമകരണം ചെയ്തു. ക്ലോണിങ് വഴി വികസിപ്പിച്ചെടുത്ത ലോകത്തിലെ പ്രത്യുൽപാദനശേഷി കൈവരിച്ച ആദ്യ സസ്തനി ആയിരുന്നു L6643. ക്ലോണിങ്ങിനോടു വിടപറഞ്ഞശേഷം വിത്തുകോശ (സ്റ്റെം സെൽ) ഗവേഷണത്തിലായിരുന്നു വിൽമട്ടെന്ന് എഡിൻബറ സർവകലാശാല അധികൃതർ പറഞ്ഞു.
1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ ഹാംപ്‌ടൺ ലൂസിയിൽ ജനിച്ച ഇയാന് അഞ്ചാം വയസ്സിൽ ക്രിസ് പോൾഗ് എന്ന ശാസ്‌ത്രജ്‌ഞനുമായുണ്ടായ സൗഹൃദമാണു ഗവേഷണമേഖലയിൽ താൽപര്യമുണ്ടാക്കിയത്. ജീവകോശങ്ങൾ ശീതീകരിച്ചു സൂക്ഷിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയ ക്രിസ് പോൾഗിനെ പിന്തുടർന്നു ജീവശാസ്ത്രജ്ഞനായി. ഗവേഷണത്തിനു കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലേക്കു പോയ വിൽമട് ആദ്യം പരീക്ഷിച്ചത് ക്രിസ് പോൾഗിന്റെ സങ്കേതമായിരുന്നു.
ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ‘ഫ്രോസ്‌റ്റി’ എന്ന പശുക്കിടാവിനെ സൃഷ്‌ടിച്ചു. പിന്നീട്, സ്‌കോട്‌ലൻഡിലെ റോസ്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു ‘ഡോളി’യുടെ ജനനത്തിൽ പങ്കാളിയാവുന്നത്. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികൾ പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ലൈംഗിക പ്രത്യുൽപാദന രീതിക്കു പകരം ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെൺചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോൺ ചെയ്ത് ഡോളിയെ സൃഷ്ടിച്ചതു ചരിത്രമായി..
ക്ലോണിങ് ആഗോള ചർച്ചയായതോടെ വിൽമട് വിവാദങ്ങളും നേരിട്ടു. ഡോളിയുടെ സൃഷ്‌ടിയിൽ മേൽനോട്ടക്കാരന്റെ ചുമതല മാത്രമായിരുന്നു വിൽമട്ടിനെന്നു സഹഗവേഷകർ ആരോപിച്ചു. ക്ലോണിങ്ങിന്റെ നൈതികത സംബന്ധിച്ചും വിരുദ്ധാഭിപ്രായങ്ങളുണ്ടായി.
അണ്ഡകോശം ഉപയോഗിക്കാതെ ക്ലോണിങ് നടത്താമെന്നു ജാപ്പനീസ് ശാസ്‌ത്രജ്‌ഞനായ പ്രഫ. ഷിന്യ യമനക തെളിയിച്ചതോടെ വിൽമട് തന്റെ ക്ലോണിങ് രീതിയോടു വിടപറയുകയും ചെയ്തു. മനുഷ്യ ക്ലോണിങ് നടത്താൻ 2005 ൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ അനുമതി വിൽമടിനു ലഭിച്ചെങ്കിലും ഗവേഷണം കാര്യമായി നീങ്ങിയില്ല
ഡോളിയുടെ സ്രഷ്ടാവ് ഇയാൻ വിൽ മുട്ട് അന്തരിച്ചു.
