ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ (എസ്എല്‍സി) അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് വിലക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അടിയന്തരപ്രാബല്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നാണം കെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം



