‘അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല’; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇസ്മയില്‍





പാലക്കാട്: അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനന്റെ മരണത്തിനു പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയില്‍. അച്ചടക്ക നടപടിയെടുക്കാനുള്ള പാര്‍ട്ടി എക്‌സിക്യൂട്ടിവ് തീരുമാനത്തിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇസ്മയില്‍.

സംസ്ഥാന നേതൃത്വത്തിന്റെ സസ്‌പെന്‍ഷന്‍ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞു. നടപടി വന്നാലും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല- ഇസ്മയില്‍ പറഞ്ഞു.

പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാല്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പി രാജുവിനെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിന് വ്യാജമായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയായിരുന്നെന്ന, ആക്ഷേപമാണ് ഇസ്മയിലിനെതിരെ നടപടിക്ക് കാരണമായത്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ നടപടി.

മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മന്ത്രിയുമായ ഇസ്മായില്‍ 2022ല്‍ പ്രായ പരിധി നിബന്ധനയെത്തുടര്‍ന്ന് പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: