ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് ഡോക്ടർ രോഗിയിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന് പരാതി. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയോടാണ് ഓപ്പറേഷൻ നടത്താൻ പണം വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്ന പരാതി ഉയർന്നത്.
യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതാണ് മാജിത. യൂട്രസ് നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച അഡ്മിറ്റ് ആകണമെന്നും ഡോക്ടർ മാജിതയോട് പറഞ്ഞു. വെള്ളിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും അന്ന് തന്നെ 3000 രൂപ തനിക്കും 1500 രൂപ അനസ്തേഷ്യ വിഭാഗത്തിലും നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിശദീകരണം ആവശ്യപ്പെട്ടു. വിജിലൻസ് ഉദ്യോഗസ്ഥർ എത്തി മാജിതയുടെ മൊഴി രേഖപ്പെടുത്തി.

