ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.
മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇത് മറികടന്നാണ് ഇരുട്ടുകാനത്ത് എം എം ലംബോദരന്റെ ഹൈറേഞ്ച് സിപ് ലൈന്‍ നിര്‍ബാധം പ്രവര്‍ത്തിച്ചത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.
യാത്രാ നിരോധനം മറികടന്ന് ദേശീയപാതയിലൂടെ കണക്കിന് സഞ്ചാരികളെ സിപ് ലൈനില്‍ എത്തിച്ചു. ഇത് മാധ്യമങ്ങൾ വാര്‍ത്തയാക്കിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശ നല്‍കി. പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം;ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍
