തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു. ബാര്‍ കൗണ്‍സിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് സൂചന. സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി.
ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇയാൾക്കെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയറായതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു.
ഇന്നലെ തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവശേഷം ബെയ്ലിൻ ദാസ് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അഡ്വക്കേറ്റ് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവത്തിൽ വനിത കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
