കോഴിക്കോട്: ബസിൽ നിന്നും വിദ്യാർഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ബാലുശേരി – നരിക്കുനി മെഡിക്കൽ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി എം.പി.മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂരിലെ യു.കെ.അബ്ബാസ് എന്നിവരുടെ ലൈസൻസാണ് ജോയിന്റ് ആർടിഒ പി. രാജേഷ് സസ്പെൻഡ് ചെയ്തത്. രണ്ടുപേരും മോട്ടോർ വാഹന വകുപ്പിന്റെ ഐഡിടിആർ എടപ്പാളിൽ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്മെന്റ് കോഴ്സിൽ പങ്കെടുക്കണം.
വിദ്യാർഥിനി ബസിൽ കയറവേ വണ്ടി മുന്നോട്ടെടുത്തതോടെയാണ് അപകടം. ചൊവ്വാഴ്ച ബാലുശേരിയിൽ നിന്നു രാവിലെ ഏഴു മണിക്കു മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്ന ബസ് പുന്നശേരി നിർത്തിയപ്പോളാണ് അപകടമുണ്ടായത്. വിദ്യാർഥികൾ ജോയിന്റ് ആർടിഒയ്ക്കു നൽകിയ പരാതിയിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
