ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തല്‍ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറല്‍ തലത്തില്‍ ചർച്ച നടത്തി
വെടിനിർത്തല്‍ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലുമായി മുന്നോട്ട് പോകാനും ചർച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹോട്ട്‌ലൈൻ വഴിയാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ ചർച്ച നടത്തിയത്. സൈനിക തലത്തിലല്ലാതെ മറ്റു ചർച്ചകള്‍ക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വലിയ പ്രകോപനങ്ങള്‍ ഉണ്ടായില്ലെന്നാണ് സൂചന. അതിർത്തി ശാന്തമാണ്. പഞ്ചാബ്, ഗുജറാത്ത് രാജസ്ഥാൻ, ജമ്മു കശ്‍മീർ ഉള്‍പ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്
