മെൽബണിലെ റോവില്ലിലുള്ള മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
“മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമ അജ്ഞാതരായ ആളുകൾ നശിപ്പിച്ചതും നീക്കം ചെയ്തതും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഈ വിഷയം ഓസ്‌ട്രേലിയൻ അധികാരികളോട് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു
*26 കിലോഗ്രാം ഭാരമുള്ള ഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി*
ജനുവരി 12ന് പുലർച്ചെയാണ് മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയതെന്ന് ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു.
426 കിലോഗ്രാം ഭാരമുള്ള പ്രതിമ ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ (ഐസിസിആർ) നിന്നുള്ള സമ്മാനമായിരുന്നു. ഇത് 2021ൽ മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉദ്ഘാടനം ചെയ്തു.
മോഷണത്തെക്കുറിച്ച് വിക്ടോറിയ പോലീസ് നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മെൽബണിലെ ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹത്തിൽ പുതിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയ ടുഡേയ്ക്ക് നൽകിയ പ്രസ്താവനയിൽ, റോവില്ലിലെ കിംഗ്‌സ്ലി ക്ലോസിലുള്ള ചാരിറ്റി സ്ഥലത്ത് നിന്ന് ഏകദേശം 12.50 ന് മൂന്ന് അജ്ഞാത വ്യക്തികളാണ് പ്രതിമ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം നടന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
*സംഭവത്തെക്കുറിച്ച് എന്തറിയാം?*
കെട്ടിടത്തിലെ സിസിടിവിയിൽ കുറ്റകൃത്യം “ഭാഗികമായി മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ” എന്നും അടുത്ത ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിലെ കമ്മിറ്റി അംഗമായ സന്തോഷ് കുമാർ സിഎൻബിസി ടിവി18 നോട് പറഞ്ഞു.
“ഒരു ദേശീയ നേതാവിന്റെ പ്രതിമ അപ്രത്യക്ഷമായതിൽ ഞങ്ങൾക്ക് ഖേദമുണ്ട്… ഒരു വെളുത്ത വാനിൽ മുഖമൂടികൾ ധരിച്ച ആളുകളുമായി വന്നു… വിശദാംശങ്ങൾ പോലീസിന് കൈമാറി,” കുമാർ പറഞ്ഞു.


