ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. അടുത്തമാസമാണ് സന്ദർശനം നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം നടത്തുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. പ്രിയ സ്നേഹിതനായ ഡൊണാൾഡ് ട്രംപുമായി സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ ചരിത്രപരമായ രണ്ടാം ഊഴത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും’ എന്നാണ് മോദി എക്‌സിൽ കുറിച്ചത്.
ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് നമ്മുടെ രാജ്യം. ‘ആദ്യം അമേരിക്ക’ എന്ന ട്രംപ് അജണ്ടയിൽ, ഇന്ത്യയോടുള്ള സമീപനവും മാറുമോ എന്നതാണ് അതിൽ പ്രധാനം. രാജ്യത്തിന്റെ ആഗോള സഖ്യങ്ങളിലും മൂലധന നിക്ഷേപത്തിലും വ്യാപാരനീക്കത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കും അത്. ഇത്തരം സാഹചര്യത്തിൽ മോദി- ട്രംപ് കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണുള്ളത്.
