ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം;ചരിത്രം കുറിച്ച് നീരജ് ചോപ്ര

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ട്രോയിൽ സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര ചരിത്രനേട്ടം കൈവരിച്ചത്. ഒളിമ്പിക്‌സിലും ലോക അത്‌ലാറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ കരസ്ഥമാക്കുന്ന താരമെന്ന അത്യപൂർവ്വ നേട്ടവും നീരജ് ഇതോടെ കരസ്ഥമാക്കി. പാക്കിസ്ഥാന്റെ അർഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലവും കരസ്ഥമാക്കി.

ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. എന്നാൽ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 87.82 ആണ് രണ്ടാം സ്ഥാനത്തെത്തിയ അർഷാദ് നദിമെറിഞ്ഞ മികച്ച ദൂരം. സീസണിലെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്. വെങ്കലം നേടിയ ജാക്കുബ് വാദ്ലെ 86.67 മീറ്റർ ദൂരമാണ് എറിഞ്ഞത്.

കഴിഞ്ഞവർഷം യൂജിനിൻ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റർ ദൂരമാണ് അദ്ദേഹം അന്ന് ത്രോചെയ്തത്. ടോക്യോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണം കരസ്ഥമാക്കിയത്.

നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ ജെനയ്ക്കും ഡി.പി. മനുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അഞ്ചാം സ്ഥാനത്തെത്തിയ കിഷോർ ജെന (84.77 മീറ്റർ) കരിയറിലെ മികച്ച പ്രകടനമാണ് നടത്തിയത്. ഡി.പി. മനു (84.12 മീറ്റർ) ആറാം സ്ഥാനത്താണ് എത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: