കോഴിക്കോട്: ബസ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് വിവരം. വടകര സ്വദേശി ഷിംജിത മുസ്തഫയാണ് ഒളിവിൽ പോയത്. യുവതിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മാത്രമല്ല യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിനി സമീപിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തു.
കേസിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ഒരഴ്ചയ്ക്കകം സമർപ്പിക്കണമെന്നും നിർദേശിച്ചു. തെറ്റായ ആരോപണം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിലുണ്ടായ അപമാനം മൂലമാണ് ദീപക്ക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെ അത് മാനസികമായി തളർത്തിയായിരുന്നുവെന്ന് സുഹൃത്തുക്കളും പറഞ്ഞു


