Headlines

ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി…; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍

ന്യൂഡൽഹി: സാമ്പത്തിക ഇടപാട് നടത്താൻ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പുതുവർഷ ദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നു. അവ ചുവടെ:

യുപിഐ ഐഡികൾ:

ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതൽ പണം സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ്. യുപിഐ സേവനം നൽകുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിൾ പേ, ഫോൺ പേ, ബാങ്കുകൾ എന്നിവയ്ക്കാണ് നിർദേശം നൽകിയത്. ഇക്കാരണത്താൽ പണം സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ അത് യുപിഐ ആപ്പിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് പുതിയ മാറ്റം കൊണ്ടുവന്നത്.

ഇടപാട് പരിധി:

വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യത്തിന് യുപിഐ വഴിയുള്ള ഇടപാട് പരിധി അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഡിസംബർ എട്ടിന് റിസർവ് ബാങ്ക് ആണ് പരിധി ഉയർത്തിയത്. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു.

ഇന്റർചേഞ്ച് ഫീസ്:

2,000 രൂപയ്ക്ക് മുകളിലുള്ള പ്രത്യേക മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് ഓൺലൈൻ വാലറ്റുകൾ പോലെയുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റുകൾ (പിപിഐ) വഴി നടത്തുന്നതിന്, 11 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാധകമാകും.

സമയപരിധി

ഓൺലൈൻ തട്ടിപ്പുകൾ കുറയ്ക്കുന്നതിന് ഉപയോക്താക്കൾ തമ്മിൽ ആദ്യമായി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഇനി സമയപരിധി ഉണ്ടാവും. ഇടപാട് പൂർത്തിയാവാൻ നാലുമണിക്കൂർ സമയപരിധിയാണ് നിശ്ചയിച്ചത്. നേരത്തെ പരസ്പരം ഇടപാടുകൾ നടത്താത്ത ഉപയോക്താക്കൾക്കാണ് ഇത് ബാധകമാകുക, പിന്നീട് ടാപ്പ് ആന്റ് പേ ഫീച്ചർ ആക്ടീവ് ചെയ്ത് യുപിഐ അംഗങ്ങൾക്ക് ഇടപാട് നടത്താൻ സാധിക്കും.

യുപിഐ എടിഎം

ദേശവ്യാപകമായി യുപിഐ എടിഎമ്മുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആർബിഐ. ഈ വർഷം ഇതിൽ പുരോഗതി ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: