കോയമ്പത്തൂര്‍: മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല്പത്തിയാറുകാരൻ അറസ്റ്റിൽ. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനെയാണ് ശെല്‍വപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന ഇരുപത്തിയൊന്നുകാരിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമണത്തിന് ഇരയായത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ മറന്നുപോയി. ബുധനാഴ്ച പുലര്‍ച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ശെല്‍വപുരം പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് ആനന്ദന്റെ കുടുംബം. ഇവര്‍ക്കൊപ്പമാണ് പ്രതി തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്.

