ടെഹ്റാൻ: ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറി. രാജ്യത്തിന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളുടെ ഇടവേളയിൽ രണ്ട് യുദ്ധങ്ങൾ ഇറാന് മേൽ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവരാണ് അമേരിക്ക. മാത്രവുമല്ല ഇറാന്റെ പരമോന്നത നേതാവിനേയും അവർ കൊലപ്പെടുത്തി. അപ്പോൾ ആ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി.
2026 ഫുട്ബോൾ ലോകകപ്പ് അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഇറാൻ്റെ മത്സരങ്ങളെല്ലാം അമേരിക്കയിലാണ് ക്രമീകരിച്ചിട്ടുള്ലത്. എന്നാൽ തങ്ങളുടെ രാജ്യത്തെ താരങ്ങൾ അമേരിക്കയിൽ സുരക്ഷിതരായിരിക്കില്ലെന്നും കുട്ടികളുടെ കാര്യത്തിൽ അതുകൊണ്ട് തന്നെ റിസ്ക് എടുക്കാൻ കഴിയില്ലെന്നും ദുന്യാമലി കൂട്ടിച്ചേർത്തു. ആതിഥേയർക്ക് ശേഷം ഈ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച ആദ്യത്തെ രാജ്യമായിരുന്നു ഇറാൻ.


