വടക്കന്‍, തെക്കന്‍ ഗസയിൽ ഒരേ സമയം കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍. ഗസയെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ഗിഡിയണ്‍സ് ചാരിയറ്റിന്റെ ഔദ്യോഗിക തുടക്കമായാണ് കരയാക്രമണം എന്നാണ് റിപോര്‍ട്ട്.
ഫലസ്തീന്‍ പോരാളികള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നത് തടയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. നൂറുകണക്കിന് പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച മാത്രം 151 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
വടക്കന്‍ ഗസയില്‍ ബാക്കിയുള്ള ഏക ആശുപത്രിയായ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ സൈന്യം ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ട്. നാല് ഡോക്ടര്‍മാരും എട്ട് നഴ്‌സുമാരും ഉള്‍പ്പെടെ 55 പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായി ആശുപത്രി ഡയറക്ടര്‍ ഡോ. മര്‍വാന്‍ അല്‍ സുല്‍ത്താന്‍ അറിയിച്ചു. ആശുപത്രിയുടെ ഗേറ്റും വടക്കു ഭാഗത്തുള്ള മതിലും സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
സൈന്യം ആശുപത്രി പൂര്‍ണമായും വളഞ്ഞിട്ടുണ്ട്. ആശുപത്രിക്കു ചുറ്റും കനത്ത ഷെല്ലിങിന്റെയും വെടിവയ്പ്പിന്റെയും ശബ്ദം ഉയരുന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
വടക്കന്‍ ഗസയിലെ ജനങ്ങള്‍ക്ക് ചികില്‍സയക്കുള്ള അവസാന ആശ്രമയവും അടപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. കമാല്‍ അദ്വാന്‍, ബെയ്ത്ത് ഹാനൂന്‍ ആശുപത്രികള്‍ ഇസ്രായേല്‍ നേരത്തേ തകര്‍ത്തിരുന്നു.
