ഇറാനില്‍ ഇതുവരെ 15,000ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്. നെതന്യാഹുവിന്റെ വ്യാമോഹങ്ങള്‍ക്ക് അമേരിക്കന്‍ സൈനികര്‍ ഇരയാകുമെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെതാണ് പ്രസ്താവന. യുഎസ് നീക്കങ്ങവും സൈനിക വിന്യാസവും ഇറാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.
അതിനിടെ, ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചു. ഇറാന്‍ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങളെന്നും യുഎന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടികളെ കൗണ്‍സില്‍ അപലപിച്ചു. ആറ് ജിസിസി രാജ്യങ്ങളും ജോര്‍ദാനും കൊണ്ടുവന്ന പ്രമേയത്തെ 47 അംഗ കൗണ്‍സില്‍ പിന്തുണച്ചു.
പശ്ചിമേഷ്യന്‍ യുദ്ധം അനിയന്ത്രിതമായെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലെബനോണ്‍ അടുത്ത ഗാസ ആകാന്‍ പാടില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി. യുദ്ധം കൂടുതല്‍ നീണ്ടുനില്‍ക്കുന്നത് സാമ്പത്തികാഘാതം സൃഷ്ടിക്കും. ലെബനോണിലെ ഇസ്രായേലി സൈനിക നടപടികള്‍ അവസാനിപ്പിക്കണം. ഹിസ്ബുള്ളയും ആക്രമണം വെടിയണം. യുദ്ധം ബാധിക്കുന്നത് സാധാരണക്കാരെയാണ് – ഗുട്ടെറസ് പറഞ്ഞു.
അതേസമയം, ഇറാനെതിരായ സൈനിക നേട്ടത്തിന് തുരങ്കം വയ്ക്കുന്നത് ‘തീവ്ര ഇടതുപക്ഷ’മാണെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാനെതിരായ യുദ്ധം മഹത്തായ സൈനിക നേട്ടമെന്നും രാഷ്ട്രീയ എതിരാളികള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഇടതുപക്ഷ തീവ്രവാദികളും ഡെമോക്രാറ്റുകളും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.


