തൃശൂർ: ജാതിവിവേചനം മൂലം കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജി വെച്ച ബാലുവിന്റെ ഒഴിവിലേക്ക് വീണ്ടും ഈഴവ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ തീരുമാനം. തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
ഒരാഴ്ച മുമ്പാണ് ബാലു രാജി വെച്ചത്. മെഡിക്കൽ ലീവ് അവസാനിക്കാനിരിക്കെയാണ് ഇരിങ്ങാലക്കുട ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ എത്തി എ വി ബാലു രാജിവെച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് കഴിഞ്ഞ ഫെബ്രുവരി 24ാം തീയതി തിരുവനന്തപുരം സ്വദേശി ബാലുവിനെ കഴകം പ്രവർത്തിക്കാരനായി നിയമിച്ചത്. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്ന് മാർച്ച് ആറിന് ബാലുവിനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു. തുടർന്ന് ബാലു 10 ദിവസത്തെ അവധിക്ക് പോയി. എതിർപ്പ് മുറുകുന്നതിനിടെ ബാലു വീണ്ടും മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
ബാലുവിനെ ഓഫീസിലേക്ക് മാറ്റി നിയമിച്ചത് തന്നെ തെറ്റായിപ്പോയെന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞിരുന്നു.
ബാലുവിനു ശേഷം നിയമപ്രകാരം ഈഴവ സമുദായത്തിൽ നിന്നുള്ള അംഗത്തെയാണ് നിയമിക്കേണ്ടത്. റിക്രൂട്ട്മെന്റ് ബോർഡ് തീരുമാനിച്ചാൽ തന്ത്രിമാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ദേവസ്വം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്. പൊതു കാറ്റഗറിയിൽ നിന്നാണ് ബാലുവിനെ നിയമിച്ചത്. നിയമപ്രകാരം അടുത്ത ഉദ്യോഗാർത്ഥി ഈഴവ സമുദായത്തിൽ നിന്നുള്ള ആളാകണം. തന്ത്രിമാരുടെയും വാരിയർ സമുദായത്തിന്റെയും എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ നിയമനം വീണ്ടും പ്രതിസന്ധിയിലേക്ക് പോയേക്കാം. നിയമനത്തിന് എതിരെ തന്ത്രിമാർ നൽകിയ ഹർജി കോടതിയുടെ പരിഗണയിലാണ്.
