തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് കെഎസ്ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതിൽ അന്വേഷണം നടത്താനുള്ള ചുമതലയും.
ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറക്കിയ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽനിന്ന് സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. ജീവനക്കാർക്ക് പിഎഫിൽനിന്ന് തുക അടയ്ക്കാമെന്നും നിർദേശമുണ്ടായിരുന്നു.

