മോഹൻലാൽ എമ്പുരാൻ്റെ തിരക്കഥ വായിച്ചില്ലെന്നും ചിത്രം നിർമിച്ച ഗോകുലം ഗോപാലൻ സ്ക്രിപ്റ്റ് കണ്ടില്ലേയെന്നും പറയുന്നത് അവിശ്വസനീയമാണെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. തിരക്കഥ വായിക്കാതെ മോഹൻലാൽ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും മുഖപത്രം വിമർശിക്കുന്നു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിട്ടും ആർഎസ്എസ് ആക്ഷേപം തുടരുകയാണ്. എമ്പുരാനെതിരെയും മോഹൻലാലിനെതിരെയും ഓർഗനൈസറിൻ്റെ വെബ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനമുയരുന്നത്.
എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകൾ സെൻസർ ചെയ്ത് കളയാൻ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തിൽ പറയുന്നു. മോഹൻലാൽ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ് ഓർഗനൈസർ നേരത്തെയും ലേഖനം പുറത്തിറക്കിയിരുന്നു. എങ്ങനെയാണ് ഇത്തരത്തിൽ ഒരു സിനിമ മോഹൻലാൽ ഏറ്റെടുത്തതെന്നും ചോദ്യം ഉയർത്തി. 2002ലെ ഗുജറാത്ത് കലാപത്തിൽ പൃഥ്വിരാജ് ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഓർഗനൈസർ പ്രതികരിച്ചിരുന്നു.
