ന്യൂഡൽഹി: അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ തീരുമാനം. എൻസിഇആർടി പാനൽ അംഗം സിഐ ഐസക് ആണ് ഏകകണ്ഠമായി എടുത്ത തീരുമാനത്തെ കുറിച്ച് അറിയിച്ചത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ആണ് എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ പുതിയ തീരുമാനം. പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു.
ഈ വർഷമാദ്യം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 അത്താഴ വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “ഇന്ത്യൻ പ്രസിഡന്റ്” എന്നതിനുപകരം “ഭാരതത്തിന്റെ പ്രസിഡന്റ്” എന്ന് വിശേഷിപ്പിച്ചതും , സെപ്തംബറിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റ് ‘ഭാരത്’ എന്ന് പ്രദർശിപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.