തിരുവനന്തപുരം: എൻ.ഡി.എ.യുടെ ഭാഗമാകാൻ ജെ.ഡി.എസ് കേരള ഘടകം ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷൻ ദേവഗൗഡയോടാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം കേരളഘടകം നിൽക്കില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. തീരുമാനം വേഗത്തിൽ ആക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപീകരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ.ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.
നിതീഷ് കുമാർ യാദവിന്‍റെ പാർട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസൻ നാടാർ നിർദേശിച്ചത് എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലാപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നത് .
