ബെംഗളൂരു: കര്‍ണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ഉയര്‍ത്താന്‍ നീക്കം. ഇനി മുതൽ ജോലിസമയം പത്ത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. നിലവിൽ ജോലിസമയം ഒന്‍പത് മണിക്കൂറും ഓവര്‍ടൈം പത്ത് മണിക്കൂറുമാണ്. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ നിയമഭേദഗതി അവതരിപ്പിച്ചത്. ഐടി കമ്പനി ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ജോലി സമയം വീണ്ടും കൂട്ടുന്നതെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം തൊഴില്‍ വകുപ്പ് സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ ശ്രമിച്ചിരുന്നു. ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്. 1961-ലെ കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്താണ് ജോലി സമയം ഉയർത്തുന്നത്. പുതിയ ഭേദഗതി പ്രകാരം നിലവില്‍ മൂന്ന് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറും. ഇതോടെ മൂന്നിലൊന്ന് ജീവനക്കാരെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്നാണ് സൂചന.