ഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ഇവരില്‍ 17 പേര്‍ പാര അത്‌ലറ്റുകളാണ് എന്ന പ്രത്യേകതയുമുണ്ട്.
പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. 2020ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍. ഖേൽ രത്നക്ക് അർഹരായ കായിക താരങ്ങളുടെ പേരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിൽ മനു ഭാകറിന്റെ പേരുണ്ടായിരുന്നില്ല. ഇത് വിവാദമായതോടെ ഖേൽ രത്ന നൽകുന്ന കായിക താരങ്ങളുടെ പട്ടികയിൽ മനു ഭാക്കറിന്റെയും ഗുകേഷിന്റെയും പേരുകൾ ചേർത്ത് പുതിയ പട്ടിക ഉണ്ടാക്കുകയായിരുന്നു.
ലോക ചെസ് ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഡി ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും പതിനെട്ടുകാരൻ നേടി. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാലിംപിക്‌സ് സ്വർണ നേട്ടമാണ് പ്രവീണ്‍ കുമാറിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. 2020 ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിയും നേടി. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന അവാർഡും പ്രഖ്യാപിച്ചു. കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും.

