കോഴിക്കോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദ്ദേശം പാലിക്കാത്ത കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.


കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താനും സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് നിര്‍ദേശം.

ജില്ലയിലെ മറ്റെല്ലായിടങ്ങളിലും സ്‌കൂളുകള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തില്ലെന്ന് യോഗത്തിൽ പരാതിയുയര്‍ന്നിരുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞ് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടറും യോഗത്തെ അറിയിച്ചു. തുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കേണ്ടെന്ന് കലക്ടർ നിർദ്ദേശിച്ചത്.

പുതിയ അധ്യയന വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം പെരിങ്ങളം ജിഎച്ച്എസ്എസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ രണ്ടിന് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തും. ലഹരി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌കൂളുകള്‍, വിദ്യാര്‍ഥി സംഘര്‍ഷം നടക്കുന്ന സ്‌കൂളുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കാനും നടപടികള്‍ കര്‍ശനമാക്കാനും പൊലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ 60,000ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശനം നേടുമെന്ന് ഡിഡിഇ മനോജ് മണിയൂര്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു ഒരാഴ്ച മുമ്പ് ‘മുന്നൊരുക്കവാരം’ ആചരിക്കും. 93 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി. കോര്‍പറേഷൻ പരിധിക്കു പുറത്തുള്ള സ്‌കൂളുകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായതായും ഡിഡിഇ അറിയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷ, സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ്, യാത്രാസൗകര്യം, ആരോഗ്യ സുരക്ഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന, കുട്ടികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, ലഹരി ജാഗ്രതാ സമിതി യോഗം എന്നിവ നടത്താനും തീരുമാനിച്ചു. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചതായും ഉച്ച ഭക്ഷണത്തിന് വേണ്ട അരി ഉള്‍പ്പെടെ സ്റ്റോക്കുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് എക്സൈസ് വകുപ്പും മോട്ടര്‍ വാഹന വകുപ്പും ചേര്‍ന്ന് പരിശീലന ക്ലാസ് നല്‍കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: