കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്ന കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. എന്നാൽ സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ ഇതുവരെ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്.
കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു. പിന്നീട് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ആശാ ദേവി വീണ്ടും ചുമതലയേറ്റെടുക്കാന്‍ എത്തിയത്.
നിലവിൽ ഡിഎച്ച്എസ് ഓഫീസിലേക്കാണ് രാജേന്ദ്രനെ മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നല്‍കിയ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. എന്നിട്ടും കസേരയൊഴിയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. ഇതാണ് ‘കസേര പിടിവലിയിലേക്ക്’ നയിച്ചത്.

