കോഴിക്കോട്: ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ഗോഡ്‌സയെ പ്രകീർത്തിച്ച് കമൻ്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിംഗ് ആൻഡ് ഡവലപ്മെൻ്റ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും.
2024-ലാണ് ഷൈജ ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ കമൻ്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമൻ്റ്. ഗോഡ്‌സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമൻ്റ് കുറയുകയായിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തു. പിന്നീട് ഇവർ ജാമ്യം എടുത്തു.
കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. 2025 ഏപ്രിൽ ഏഴാംതീയതി മുതൽ ഷൈജ ആണ്ടവൻ ഡിനായി ചുമതലയേൽക്കും. പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രൻ്റെ ഡീൻ കാലാവധി പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ നിയമിച്ചത് സീനിയോറിറ്റി മറികടന്നാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
