കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനാണ് മര്‍ദനമേറ്റത്. സാഞ്ചോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പ്രതിഷേധത്തിനിടെ എം വിന്‍സന്റ് എംഎല്‍എയും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറില്‍ വന്നിറങ്ങിയ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന് വിന്‍സന്റ് പറഞ്ഞു. പൊലീസിന് മുന്നില്‍ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.



അതിനിടെ, സമരം നടക്കുന്നതറിഞ്ഞെത്തിയ എം വിന്‍സെന്റ് എംഎല്‍എ.ഉള്‍പ്പെടെയുള്ള നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാരോപിച്ച് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

എസ്എഫ്‌ഐ നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയ്യുടെ നേതൃത്വത്തില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി കാംപസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ മുറിയില്‍ കൂട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: