തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വിഎസ്എസ്‍സി) അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഭാരതാംബ വിവാദത്തിൽ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ജി.ആർ. പ്രമോദിനെ സസ്‌പെൻഡ് ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പ്രമോദ്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് പ്രമോദ് ജൂണിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. ‘ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കടാ…’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഭാരതാംബ വിവാദത്തിൽ വിമർശനം ഉന്നയിച്ചായിരുന്നു പ്രമോദിന്റെ കുറിപ്പ്. ഇത് വിവാദമായപ്പോൾ തുമ്പ സെന്ററിൽനിന്ന് എംവിഐടി വലിയമലയിലേക്ക് പ്രമോദിനെ സ്ഥലംമാറ്റിയിരുന്നു.
സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എസ്. ഹരീഷ്, പ്രസിഡന്റ് വി.എസ്. ശരത് കുമാർ എന്നിവർ ആവശ്യപ്പെട്ടു
