മലപ്പുറം: യൂസ്ഡ് കാർ ഷോറൂമുകള്‍ ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച കൃത്യത ഉറപ്പു വരുത്താനാണിത്.
ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂമുടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ നിർദേശപ്രകാരമാണ് അടിയന്തര നടപടിയെന്നാണ് സൂചന. യൂസ്ഡ് കാർ ഷോറൂം ഉടമകള്‍ ലൈസൻസ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ആരും സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഷോറൂമുകളില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ചട്ടലംഘനം കണ്ടെത്തിയ മുപ്പതോളം ഷോറൂമുകള്‍ക്ക് നോട്ടീസ് നല്‍കി.
വാഹനം വില്‍ക്കുന്നവർ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്ത കാരണത്താല്‍ ഇവിടങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയം ഉയർന്നിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി.
