കണ്ണൂർ: ലൈംഗിക അതിക്രമ കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം ശക്തം. വടക്കൻ കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ വൈസ് പ്രസിഡന്റായിരുന്ന യുവതിയാണ് ലൈംഗികാതിക്രമ കേസിൽ ഇരയായതിന് പിന്നാലെ രാഷ്ട്രീയ എതിരാളികളിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണവും നേരിടുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
വനിതാ നേതാവിനെതിരെ സമൂഹമാധ്യമങ്ങളുടെ അശ്ലീലം പ്രചരിപ്പിച്ച കേസിലെ പ്രതി നിലവിൽ വിദേശത്താണുള്ളത്. യൂത്ത് ലീഗ് പ്രവർത്തകനായ ഇയാൾ സൃഷ്ടിച്ച സന്ദേശം പ്രചരിപ്പിച്ച വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും വനിതാ നേതാവ് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് യുവതി വൈസ് പ്രസിഡന്റ് പദവി രാജിവച്ചത്. എന്നാൽ, വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്ന് കോൺഗ്രസ് അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തിരുന്നു.
രാജി ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം നടത്തിയ സമരം ചർച്ചയായിരുന്നു. ലൈംഗിക അതിക്രമ കേസിൽ ഇരയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചരണം നടക്കുന്ന സാഹചര്യത്തിൽ ധാർമികത മുൻനിർത്തി ഇവർ സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം സമരം. സമരം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ ലീഗിൽ നിന്നും സ്ഥാനം രാജിവയ്ക്കാൻ ഇവർക്ക് നിർദ്ദേശം കിട്ടി. തുടർന്നായിരുന്നു ഇവർ ഉപാധ്യക്ഷപദം ഒഴിഞ്ഞത്. എന്നാൽ സ്ഥാനം ഒഴിഞ്ഞിട്ടും സൈബർ ഇടങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് കുറവില്ലെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്.
രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ ഗ്രൂപ്പുകളും തനിക്കെതിരെ നടത്തിയ അശ്ലീല പ്രചാരണത്തിന്റെ വിശദാംശങ്ങളും കോടതിക്ക് മുന്നിലെത്തിക്കാനാണ് യുവ നേതാവിന്റെ നീക്കം. വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഇതിനിടെ, കോൺഗ്രസ് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സിപിഎം ആരോപണത്തിൽ കഴമ്പില്ലെന്നും വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.


