തിരുവനന്തപുരം: റെക്കോഡുകള്‍ തകർത്ത് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റ മദ്യത്തിൻ്റെ കണക്കുകളാണ് പുറത്തുവന്നത്
കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റത് 826.38 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 50 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നതായുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഉത്രാടം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. തിരുവോണത്തിൻ്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 137 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഉത്രാട ദിനത്തില്‍ വിറ്റത് 126 കോടി രൂപയുടെ മദ്യമായിരുന്നു.
ഓണക്കാല മദ്യ വില്‍പ്പനയില്‍ സംസ്ഥാനത്ത് മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട് ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഉത്രാടം ദിനത്തില്‍ ഇവിടെ രേഖപ്പെടുത്തിയത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 110.79 രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട് ലെറ്റ് തൊട്ടുപിന്നിലുണ്ട്.
ഓണക്കാലത്തെ സംസ്ഥാനത്തെ മദ്യവില്‍പ്പനയുടെ വരുമാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
തിരുവോണ ദിവസമായ ഇന്ന് സംസ്ഥാനത്തെ ബിവറേജുകള്‍ക്ക് അവധിയാണ്. സെപ്റ്റംബർ 7 ശ്രീ നാരായണ ഗുരു ജയന്തി ദിവസത്തിലും സെപ്റ്റംബർ ഇരുപത്തിയൊന്ന് ശ്രീ നാരായണ ഗുരു സമാധി ദിനത്തിലും സംസ്ഥാനത്തെ ബിവറേജുകള്‍ തുറന്ന് പ്രവർത്തിക്കില്ല


