പയ്യോളി: മണലും മെറ്റലും കയറ്റി നിരത്തികളിലൂടെ പായുന്ന ടോറസ് ലോറികൾക്ക് നമ്പർ പ്ലേറ്റ് ഇല്ലെന്ന ആക്ഷേപമുയരുന്നു. നമ്പർ പ്ലേറ്റ് മറച്ചുവെച്ച് പരസ്യമായി നിയമലംഘനം നടത്തുന്ന ടോറസ് ലോറികൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പയ്യോളി -പേരാമ്പ്ര റോഡിലൂടെ ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി മണലും മെറ്റലും കയറ്റി പോകുന്ന ലോറികളാണ് നിയമലംഘനം നടത്തുന്നത്. നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ശരിക്ക് ദൃശ്യമാകാത്ത പോലെ മറച്ച് വച്ചിരിക്കുകയാണ്. മുൻവശത്തും ഇരുവശങ്ങളിലുമായി നമ്പർ പ്ലേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പുറകിൽ മനഃപൂർവം നമ്പർപ്ലേറ്റ് മറച്ചുവെച്ച നിലയിലാണ് കാണപ്പെടുന്നത്. ഇതൊന്നും പോലീസിന്റെ ശ്രദ്ധയിൽ പെടുന്നില്ലേയെന്നും വിമർശനം ഉയരുന്നുണ്ട്.
ഒന്നുകിൽ നമ്പർപ്ലേറ്റ് എടുത്തുമാറ്റുക അല്ലെങ്കിൽ ചളിവാരി തേച്ച് നമ്പർ വ്യക്തമാക്കാത്ത രീതിയിൽ മടക്കിവെച്ചുമാണ് ലോറികൾ ഓടുന്നത്. നിർമാണ കരാറുകാരായ വഗാഡിന്‍റെ ലോറികൾ ഇത്തരത്തിൽ ഈ റൂട്ടിന് പുറമെ ദേശീയപാത വഴിയും ഓടുന്നത് പതിവാണ്. പേരാമ്പ്ര, മേപ്പയൂർ ഭാഗത്തുനിന്ന് മെറ്റലും മണലുമായി വരുന്ന ലോറികളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. അപകടം വരുത്തിവെച്ചാൽ വണ്ടി നിർത്താതെ ഓടി രക്ഷപ്പെടാനും എ.ഐ കാമറകളുടെ നിരീക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാകാനും ഇത്തരം വിദ്യകൾ ചെയ്യുന്നത് പതിവാണ്.
അതേസമയം, ഇരു ചക്ര വാഹനങ്ങളിൽ ഹെൽമറ്റില്ലാതെ പോയാൽ നടപടി ഉടൻ എത്തുമെന്നും നാട്ടുകാർ ആക്ഷേപിച്ചു.
അതുപോലെ ബീച്ച് റോഡിൽ സാധനങ്ങൾ വാങ്ങാൻ വേണ്ടി പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിലും പുലർത്തുന്ന ജാഗ്രത ടോറസ് ലോറികൾക്കെതിരെ എടുക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. നിയമങ്ങൾ എല്ലാവർക്കും തുല്യമാണെന്നും പോലീസുകാർ ചിലർക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
