ലോട്ടറി വിൽപ്പനക്കാരന്റെ മരണം കൊലപാതകം: മൃതദേഹം പുതപ്പിച്ചു കിടത്തി, ഭിത്തിയിൽ പേര് എഴുതി: യുവാവ് അറസ്റ്റിൽ

കോട്ടയം: എരുമേലി മുക്കൂട്ടുതറയിലെ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയിൽ ലോട്ടറിവിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുട്ടപ്പള്ളി വിളയിൽ ഗോപിയെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കുത്തിക്കയറി ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുൻ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം കിടന്നതിനു സമീപം ഭിത്തിയിൽ ഇഷ്ടിക കൊണ്ട് അവ്യക്തമായി എഴുതിയതെന്നും പൊലീസ് കണ്ടെത്തി. മനോജിന്റെ കയ്യക്ഷരം പരിശോധിച്ചാണ് പൊലീസ് ഇത് ഉറപ്പുവരുത്തിയത്.

കേൾവി, സംസാര വെല്ലുവിളി നേരിടുന്നയാളാണ് പ്രതി. അതിനാൽ തിരുവല്ലയിലെ ഭിന്നശേഷി വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെയാണു മനോജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: