കണ്ണൂർ: സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മഹിള അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യ. ‘ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എൻറെ ഒരു സഖാവാണ്….. ചെഗുവേര’ എന്നായിരുന്നു സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യ നിലപാട് അറിയിച്ചത്
എന്നാൽ പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമായിരുന്നു സുകന്യയുടെ പ്രതികരണം. പോസ്റ്റ് ചർച്ചയായതിനു പിന്നാലെയായിരുന്നു സുകന്യയുടെ വിശദീകരണം.
പ്രൊഫൈൽ ചിത്രം മാറ്റിയപ്പോൾ ഒരു വാചകം കൂടി ചേർത്തതാണെന്ന് അവർ പറഞ്ഞു. ഒരുപാട് ഘടകങ്ങൾ ആലോചിച്ചാണ് കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. പാർട്ടി തൻറെ പ്രവർത്തനത്തെ അംഗീകരിച്ചിട്ടുണ്ട്. തനിക്ക് കഴിയും പോലെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വർധിക്കേണ്ടതാണെന്നും സുകന്യ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവ് കൂടിയായ എൻ സുകന്യയുടെ പേര് സംസ്ഥാന സമിതിയിലേക്ക് നേരത്തേ പറഞ്ഞു കേട്ടിരുന്നു. വി കെ സനോജിനൊപ്പം സുകന്യയും സമിതിയിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും മുതിർന്ന നേതാവായ എം പ്രകാശനെയാണ് ഉൾപ്പെടുത്തിയത്.