ആഗ്ര: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മുൻകാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളി. യുവാവ് അറസ്റ്റിൽ. യുവാവ് ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്ആർ മാനേജരായ യുവതിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന 30 കാരിയായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റ് 30 കാരനായ വിനയ് ആണ് പൊലീസിന്റെ പിടിയിലായത്.
മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് മിങ്കിയെ ആക്രമിച്ച വിനയ് യുവതിയെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു. തല അറുത്തെടുത്ത് മറ്റൊരു ചാക്കിലാണ് വിനയ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തിൽ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ബിഎൻഎസിന്റെ സെക്‌ഷൻ 103 (1) (കൊലപാതകം), 238 (തെളിവുകൾ നശിപ്പിക്കൽ) എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി, പ്രതിയുടെ സ്കൂട്ടർ, വസ്ത്രങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്


