മലപ്പുറം: നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് തുടങ്ങിയതാണ് ദൗത്യം. ഒടുവിൽ കടുവ കൂട്ടിൽ ആയത് 53 ആം ദിവസമാണ്. ഗഫൂറും മറ്റൊരാളുമായാണ് റബ്ബര്‍ ടാപ്പിംഗിനെത്തിയത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്. ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിൻ്റെ കെണിയിൽ വീണു
