ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വാഹനം ആയുധധാരികളായ സംഘം ആണ് ആക്രമിച്ചത് . ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേറ്റു. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിലാണ് സംഭവം. രാവിലെ 10.30-ന് ദേശീയപാത-37 ല്‍ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്. അതായത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരെയുള്ളത്. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 6-ാം തീയതി അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികള്‍ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടത്.
മെയ്തി വിഭാഗത്തില്‍പ്പെട്ട 59-കാരനാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ മധ്യവയസ്‌കന്‍ കൃഷിസ്ഥലത്തുനിന്ന് മടങ്ങവേ കാണാതാകുകയായിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.