ന്യൂഡൽഹി∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കര്‍. . കോൺഗ്രസ് ലോക്സഭാ
ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആർഎസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.
ബഹളത്തെത്തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. ബിജെപിയുടെ ബംഗാൾ, രാജസ്ഥാൻ അംഗങ്ങൾ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങൾ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത
സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി
പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു.
ഡിഎംകെ എംപി തിരുച്ചി ശിവ, ആർജെഡി എംപി മനോജ് കുമാർ ഝാ, കോൺഗ്രസ് എംപിമാരായ രാജീവ് ശുക്ല,
രഞ്ജീത് രഞ്ജൻ, എഎപി എംപി രാഘവ് ഛദ്ദ എന്നിവർ സഭ നിർത്തിവച്ച് മണിപ്പുർ വിഷയം ചർച്ച ചെയ്യണമെന്ന്
ആവശ്യപ്പെട്ട് നോട്ടിസ് നൽകി.
ഇടക്കാലത്ത് ബിആർഎസ് ബിജെപിയുമായി അടുക്കാൻ ശ്രമിച്ചിരുന്നു. കോൺഗ്രസിന്റെ
നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടപ്പോൾ വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ മണിപ്പുർ വിഷയത്തിൽ ബിആർഎസ് കേന്ദ്രത്തിനെതിരെ തിരിയുകയായിരുന്നു.
