പത്തനംതിട്ട: ജില്ലാ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഐയിൽ കൂട്ടരാജി. മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാജി സമർപ്പിച്ചു എന്നാണ് സൂചന. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയനെ മാറ്റാനും പകരം മുൻ മന്ത്രി മുല്ലക്കര രത്നാകരന് ചുമതല നൽകാനും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജി സമർപ്പിച്ചു എന്നാണ് റിപ്പോർട്ട്.
കടുത്ത വിഭാഗീയതയുടെ ഇരയാണ് എ പി ജയൻ എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയന് വ്യക്തമായ പങ്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അനധികൃത സ്വത്ത് സമ്പാദനത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയത് കൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നും ഔദ്യോഗിക പക്ഷം പറയുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു ജയനെതിരെ നടപടി. എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്. ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് പാർട്ടിയിൽ എത്തിയത്. എ പി ജയനെതിരെ പരാതി നൽകിയ ശേഷം ഇവർക്ക് പുതിയ സ്ഥാനമാനങ്ങൾ നൽകി വരുകയാണ് എന്ന് എതിർ വിഭാഗം ആരോപിക്കുന്നു. വലിയ പ്രതിഷേധത്തെ തുടർന്ന് എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ ശ്രീനാദേവിയെ സംസ്ഥാന കമ്മിറ്റിയിൽ എടുക്കാൻ സാധിച്ചില്ല. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ കൂട്ടി ചേർക്കുകയായിരുന്നു.
എന്നാൽ പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്നാണ് എ.പി.ജയന്റെ പ്രതികരണം. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. പാർട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും എ.പി. ജയൻ പ്രതികരിച്ചു. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്
