തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ ആരിഫ് മുഹമ്മദ് ഖാന്റെ കൈയിൽ നിന്നും മാതാപിതാക്കളാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ മേയ് 10നു പുലർച്ചെയാണ് വന്ദന കുത്തേറ്റു മരിച്ചത്. പോലീസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സന്ദീപ് എന്നയാൾ ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.83 ദിവസം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്.

