സ്വകാര്യ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ ബയോ-ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി. ആർത്തവ ശുചിത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ആർത്തവ ശുചിത്വത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടാൽ അവയുടെ അംഗീകാരം റദ്ദാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ ഉറപ്പാക്കണമെന്നും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകളും ശൗചാലയങ്ങളും നൽകുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരുകളെയും ഉത്തരവാദികളാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാരിന്റെ ‘ആർത്തവ ശുചിത്വ നയം’ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഡിസംബർ 10-ന് ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന തീരുമാനം.


