മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസിന് തെളിവുകൾ ലഭിച്ചു. മുംബൈയിലെ ഒരു സലൂണിലെത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന സിസിടിവിയും ലഭിച്ചു. കുട്ടികൾക്കായി മുംബൈയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ഉച്ചമുതലാണ് കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും ബുധനാഴ്ചയിലെ പരീക്ഷയും എഴുതിയിട്ടില്ല.
സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിയുന്നത്. പരീക്ഷയ്ക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പെൺകുട്ടികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നിട്ടുണ്ട്. എടവണ്ണ സ്വദേശിയുടെ പേരിലാണ് സിം കാർഡ്, എന്നാൽ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണെന്നും താനൂർ എസ്എച്ച്ഒ ജോണി ജെ മറ്റം പറഞ്ഞു. പെൺകുട്ടികളുടെ ഫോൺ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോട് വെച്ച് ഓണായിരുന്നു