തിരുവനന്തപുരം:മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോത്സവം.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു.
ശബരിമല മകരവിളക്ക് ഉത്തവത്തോട് അനുബന്ധിച്ചുള്ള ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച്‌ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും ജനുവരി 15, 16, 17, 18, 19 തീയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്ക ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രമായിരിക്കും ദർശനം. തുടർന്ന് നട അടയ്ക്കും.
