തിരുവനന്തപുരം: തിരുവനന്തപുരത്ത് വിളപ്പിൻശാലയിൽ മുപ്പതോളം കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രതികളായ സജിലയും കുടുംബവും സ്വർണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഇപ്പോൾ വരുന്ന പരാതി. സ്വർണപദസരം പണയം വയ്ക്കാൻ കൊടുത്ത് തിരികെ ലഭിച്ചപ്പോൾ പിച്ചളയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണയം വയ്ക്കാൻ അയൽവാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകുകയും ചെയ്തു. എന്നാൽ തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത് പിച്ചള ആണെറിഞ്ഞത്. നൽകിയ സ്വർണവുമായി കുടുംബം മുങ്ങി.
ദിനം പ്രതി തട്ടിപ്പിന്റെ വിവിധ രീതികളാണ് തിരുവനന്തപുരം വിളപ്പിൽ ശാലയിൽ നിന്ന് പുറത്തുവരുന്നത്. തട്ടിപ്പിനിരയായവരുടെ എണ്ണവും കണക്കുക്കുകളും വർധിക്കുകയാണ്. പ്രദേശവാസികളുടെ വിശ്വാസം നേടിയെടുത്താണ് സജിലയും കുടുംബവും തട്ടിപ്പ് നടത്തിയത്. ഹോസ്പിറ്റൽ അടക്കമുള്ള കാരണങ്ങൾ പറഞ്ഞു അയൽവാസികളെ കൊണ്ട് ലോൺ എടുപ്പിച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ വീട്ടിലേക്ക് വരുമ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. അപ്പോഴേക്കും സജിലയും കുടുംബവും വാടകക്ക് താമസിച്ച വീട്ടിൽ നിന്നും കടന്ന് കളഞ്ഞു. പ്രാദേശിക വാസികൾ നൽകിയ പരാതിയിൽ പോലീസ് ഇവരെ അന്വേഷിച്ച് വരികയാണ്.

